വർഷമേഘങ്ങളെ പേയ്തൊഴിച്ചീ
തുലാവർഷം പടിപ്പുര വിട്ടിറങ്ങേ
വൃശ്ചിക കാറ്റടിക്കുന്നുണ്ട് പാടത്ത്
പായൽപരപ്പിൻ മുകളിലൂടെ
കണ്ടൽക്കാട്ടിലെ കാടനക്കങ്ങൾക്ക്
താളം പിടിപ്പതുണ്ടീ ചെറുമീനുകൾ
കൊള്ളിയാൻ മിന്നവേ കുഞ്ഞുമാളങ്ങളിൽ
ഉരഗങ്ങളുള്ളിലേക്കുൾവലിഞ്ഞു
പേടിയെന്തെന്നതും അറിയാതെ കൊറ്റികൾ
പാടത്ത് ചെയ്തിടും പണിതുടർന്നു
ഞാനെന്റെ ഉമ്മറത്തിത്തിരി വട്ടത്തി-
ലോർമ്മകൾ കെട്ടിയ കെട്ടഴിക്കേ
അതിരുകൾക്കപ്പുറത്തേക്കായ് കവിഞ്ഞുവോ
തോട്ടുവക്കിൽ തീർത്ത നീർച്ചാലുകൾ
ഓർമ്മകളിൽ പലകുറി തുലാവർഷ പേമഴ
ചാഞ്ഞും ചരിഞ്ഞും പെയ്തിറങ്ങി
"എത്രമഴകൾ നനഞ്ഞിരിക്കാമച്ഛൻ
ഞങ്ങൾ നനയാതിരിക്കുവാനായ്".
അന്നൊരുമഴപെയ്ത്തിലാശുപത്രിചുമര്-
ചോർന്നൊലിക്കുന്നൊരാ പാതിരാവിൽ
ഒരുനോക്ക് മക്കളെ കാണാതന്തതയിൽ
ഉഴറുന്നൊരാ രണ്ടുകണ്ണുകളും
നിശ്ചലമാമൊരു കെട്ടകാലത്തിന്റെ
ചുമരിൽ കനൽപൂവായ് കെട്ടടങ്ങേ
കൊടുവാക്കിനേക്കാൾ മുനയുള്ളൊരോർമ്മതൻ
ഏടായി നെഞ്ചകം പിഞ്ഞിടുന്നു.